ആളെക്കൊല്ലി കാട്ടാന അതിർത്തിയിലേക്ക് നീങ്ങുന്നു; കർണാടകയിൽ എത്തിയാൽ മയക്കുവെടി വെക്കില്ല

മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി കാട്ടാന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നു. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നതെന്നാണ് വിവരം. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്.

കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാൽ മതി. ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു. കർണാടക വനംവകുപ്പിന്‍റെ ഫീൽഡ് ഓഫീസർമാർ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്വമേധയാ ആന നാഗർഹോളെയിൽ എത്തിയാൽ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികൾ തുടരുമെന്നും കർണാടക പിസിസിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

മയക്കുവെടി വച്ച് ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ആനയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചിരുന്നു. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ നിയമം വച്ച് ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാനാവില്ല. വന്യജീവികളെ വെടിവച്ചു കൊല്ലാൻ അനുവാദം തേടി കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താതെ ബിജെപി കേന്ദ്ര സര്‍ക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.