വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്; പിന്നിൽ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്, കടക്കാർ നിരന്തരം കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിന് പിന്നിലെ കാരണം സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്. കടക്കാർ പണത്തിനായി നിരന്തരം കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നുവെന്ന് റൂറൽ എസ്പി കെ എസ് സുദർശനൻ പറഞ്ഞു.ഇതേ തുടർന്ന് ഏറെ നാളായി ആത്മഹത്യ ചെയ്യാൻ കുടുംബം ആലോചിച്ചിരുന്നു. പതിനാല് പേരിൽ നിന്നായി 64 ലക്ഷം രൂപയാണ് കുടുംബം കടം വാങ്ങിയത്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റേതെങ്കിലും കാരണം ഉണ്ടോ എന്ന് പരിശോധിക്കും. ഫർസാനയോട് എന്തെങ്കിലും വിരോധം ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം പ്രതിയുടെ അച്ഛന്റെ മൊഴി എടുക്കുമെന്നും അഫാന്റെ മാനസിക നില പരിശോധിക്കുമെന്നും എസ്പി കെ എസ് സുദർശനൻ പറഞ്ഞു. അഫാന്റേത് അസാധാരണ പെരുമാറ്റം ആണ് അതുകൊണ്ട് തന്നെ മാനസിക വിദഗ്ധരുടെ സാനിധ്യത്തിൽ ചോദ്യം ചെയ്യുമെന്നും എസ്പി കൂട്ടിച്ചേർത്തു.