പാര്‍ട്ടിയെ അല്ല വ്യക്തികളെയാണ് ക്ഷണിച്ചത്; അയോദ്ധ്യ രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയോധ്യ വിഷയത്തിലുള്ള കോണ്‍ഗ്രസ് നിലപാട് എ.ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ടെന്നും ചടങ്ങിലേക്ക് പാര്‍ട്ടിയെ അല്ല വ്യക്തികളെയാണ് ക്ഷണിച്ചതെന്നും അവര്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

ക്ഷണം ലഭിച്ച നേതാക്കള്‍ പാര്‍ട്ടിയുമായി ആലോചിച്ചു. അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മതത്തെ രാഷ്ട്രീയവത്ക്കരിക്കാനും ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാക്കി മാറ്റാനുമാണ് ബി ജെ.പി ശ്രമിക്കുന്നത്. അതിനോട് യോജിക്കാന്‍ പറ്റില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാട്. മതത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന വ്യക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍.എസ്.എസിന് അവരുടെ അഭിപ്രായം പറയാം. ഞങ്ങളുടെ അഭിപ്രായം ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ല. കോണ്‍ഗ്രസ് എടുത്തത് രാഷ്ട്രീയമായ തീരുമാനമാണ്. രാമന്‍ ബി.ജെ.പിക്കൊപ്പമല്ല. ‘ഹേ റാം…’ എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ രാമന്‍ അവിടെയാണ്. ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ്.

ഇന്ത്യയിലെ എല്ലാ ഹിന്ദുമത വിശ്വാസികളുടെയും ആരാധ്യപുരുഷനാണ് രാമന്‍. രാമനോടോ അയോധ്യയോടോ അല്ല പ്രശ്‌നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമത്തോടാണ് ഞങ്ങളുടെ വിയോജിപ്പ്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു.