വര്‍ക്കലയില്‍ ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; ശരീരത്തിന്റെ പകുതി നായകള്‍ ഭക്ഷിച്ച നിലയില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം നായകള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. വര്‍ക്കല ചാവര്‍കോടാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാവര്‍കോട് ഗംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണെന്ന് സ്ഥിരീകരിച്ചു. ആളെഴിഞ്ഞ പുരയിടത്തില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പുരയിടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പകുതി നായകള്‍ ഭക്ഷിച്ച നിലയിലായിരുന്നു. അജിത്തിന് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ അജിത് ഉപദ്രവിച്ചെന്ന് കാട്ടി ഇയാളുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് അജിത്തിന്റെ ഭാര്യ ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നത്.