അഴിമതിവിരുദ്ധ നിലപാടുള്ളവരും വികസനത്തെ പിന്തുണയ്ക്കുന്നവരും ഇടതുപക്ഷത്തിന് വോട്ടു ചെയ്യും: എം. സ്വരാജ്‌

ആം ആദ്മി – ട്വന്റി ട്വന്റി പാര്‍ട്ടികളെ സംബന്ധിച്ചുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. അഴിമതി വിരുദ്ധ നിലപാടുള്ളവരും വികസനത്തെ പിന്തുണയ്ക്കുന്നവരുമായ ആളുകള്‍ക്ക് ഇടതുപക്ഷത്തിന് വോട്ട് ചെയ്യേണ്ടിവരും. കേരളത്തില്‍ അഴിമതി വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു.

എം വി ഗോവിന്ദന്റെ പ്രസ്താവനയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എം വി ഗോവിന്ദന്‍ ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമെന്ന് പറഞ്ഞത് ആം ആദ്മി – ട്വന്റി ട്വന്റി രാഷ്ട്രീയ സഖ്യത്തെ കുറിച്ചാണ്. അതും താന്‍ പറഞ്ഞതും തമ്മില്‍ ബന്ധമില്ല. കേരളം പിടിക്കാന്‍ പോകുന്നുവെന്ന സഖ്യത്തിന്റെ അവകാശവാദത്തെയും നയങ്ങളെയും കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും സ്വരാജ് വ്യക്തമാക്കി. അഴിമതി വിരുദ്ധതയും വികസനവുമാണ് അജണ്ടയെന്നാണ് ഈ രണ്ട് പാര്‍ട്ടികളും പറയുന്നത്. അങ്ങനെ ഉള്ളവര്‍ക്ക് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ ഒരു മത നിരപേക്ഷ ബദല്‍ ഉണ്ട്. അതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ നീക്കം ഇവിടെ വിലപ്പോകില്ല. കേരളത്തില്‍ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ല. വിമര്‍ശിച്ചതിന്റ പേരില്‍ മാപ്പു പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യം അംഗീകരിക്കില്ല. സര്‍ക്കാരിന് സ്വന്തമായി നിലപാടുണ്ട്. ആരെങ്കിലും പറഞ്ഞത് കൊണ്ട് അത് മാറ്റാനാകില്ല. കമ്പനിയെയോ വ്യക്തിയെയോ നോക്കിയല്ല വ്യവസായ വകുപ്പ് നിലപാട് എടുക്കുന്നതെന്നും കിറ്റക്സിനോട് പകപോക്കലില്ലെന്നും ആണ് മന്ത്രി പറഞ്ഞത്.

Read more

കേരളത്തിന് അതിന്റേതായ മാതൃകയുണ്ട്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ ബോധം, ഇടത് ആഭിമുഖ്യം അടക്കമുള്ളവ വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഭരണം പിടിച്ചവര്‍ക്ക് പോലും കേരളം പിടിക്കാന്‍ സാധിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.