മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരെയുള്ള യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരെ ചുമത്തിയിരുന്ന യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് യുഎപിഎ കേസുകളാണ് റദ്ദാക്കിയത്. യുഎപിഎ ചുമത്തിയത് സംബന്ധിച്ച് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ഡ ബെഞ്ചിന്റേതാണ് നടപടി.

രൂപേഷിനെതിരെ 2013ല്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും 2014 ല്‍ വളയം പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. തോക്കും മറ്റ് മാരകായുധങ്ങളുമായി നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തു എന്ന് ആരോപിച്ചാണ് കേസെടുത്തിരുന്നത്. രൂപേഷിനെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിട്ടുണ്ടായിരുന്നു. ഇവയാണ് കോടതി റദ്ദാക്കിയത്.

മൂന്ന് കോസുകളിലും കുറ്റവിമുക്തന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് നേരത്തെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. രൂപേഷിന് അനുകൂലമായാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത്. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ തീരുമാനത്തിന് എതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതിയിലെ ഡിവിഷന്‍ ബഞ്ചിനോട് ഹര്‍ജി പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.