'വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ട്, സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല'; എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ് എന്ന് മന്ത്രി ആർ ബിന്ദു

കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും റാപ്പര്‍ വേടന്റേയും ഗായിക ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി സിക്ക് തനിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നു പറഞ്ഞ മന്ത്രി മനുഷ്യന്‍ നേരിടുന്ന പീഡനവും മര്‍ദനവും അരികുവത്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും കൂട്ടിച്ചേർത്തു.