നിയമസഭ ഇന്നും പ്രക്ഷുബ്ധം; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി സ്പീക്കര്‍; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; വെറും ഒമ്പത് മിനിറ്റില്‍ സഭ പിരിഞ്ഞു!

പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം. എംഎല്‍എമാര്‍ക്കെതിരെ ജാമ്യാമില്ല വകുപ്പ് ചുമത്തിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. വാദിയെ പ്രതിയാക്കുന്ന അവസ്ഥയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കര്‍ ഓഫാക്കി. ഇതിന് പിന്നാലെ  പ്രതിഷേധം ശക്തമാക്കി മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാ നടപടികളോട് പ്രതിപക്ഷം സഹരിക്കാത്തത് നിരാശാ ജനകമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇന്ന വെറും 9 മിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. പതിവ് പോലെ പ്രതിപക്ഷ ബഹളം സഭാ ടിവി കാണിച്ചില്ല.

ഒരേ സ്ഥലത്തുനടന്ന സംഭവത്തില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ക്കെരികെ ചുമത്തിയത് വ്യത്യസ്ത വകുപ്പുകളാണ്. ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയപ്പോള്‍, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയത്.

പൊലിസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.കെ.രമ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല.