സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ എന്തു നടപടി എടുക്കുമെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് കളക്ടര്‍

ചട്ടലംഘനം സംബന്ധിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ എന്തു നടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുമായി ചര്‍ച്ച ചെയ്ത് നടപടിയെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രില്‍ 4 ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു ജില്ലാ കളക്ടര്‍ ടി വി അനുപമ വിശദീകരണം തേടിയിരുന്നു. സുരേഷ് ഗോപിയുടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം.

കേരളത്തിലും ഇന്ത്യയിലും അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ തിരഞ്ഞെടുപ്പില്‍ അത് അലയടിക്കും. താന്‍ വോട്ട് തേടുന്നത് ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിലെ കുടുംബങ്ങളുടെ ചര്‍ച്ചാവിഷയം ഇതാണെന്നും സുരേഷ് ഗോപി കണ്‍വെന്‍ഷനില്‍ പറഞ്ഞിരുന്നു.

മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.