സിദ്ധാര്‍ത്ഥിന്റെ മരണം; നാല് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; 19 പേര്‍ക്ക് മൂന്നു വര്‍ഷത്തെ പഠന വിലക്കേര്‍പ്പെടുത്തി

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. കേസില്‍ പിടിയിലാകാനുള്ള നാല് പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാല്‍, കാശിനാഥന്‍, അജയ് കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കാണ് ലുക്ക് ഔട്ട് നോട്ടീസ്.

ഒളിവില്‍ തുടരുന്ന നാല് പ്രതികളും ആദ്യ പ്രതി പട്ടികയിലുള്ളവരാണ്. ഒളിവില്‍ കഴിയുന്ന പ്രതി സിന്‍ജോ ജോണ്‍സണിനായി പൊലീസ് കൊല്ലത്തെത്തി. അതേ സമയം സിദ്ധാര്‍ത്ഥിനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷത്തെ പഠന വിലക്ക് സര്‍വകലാശാല ഏര്‍പ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠനം സാധ്യമാകില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലി കല്‍പ്പറ്റ കോടതിയിലാണു കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടയിലായവരുടെ എണ്ണം 11 ആയി.

സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ എസ്എഫ്‌ഐക്കാരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.

വെറ്ററിനറി കോളജിലേക്ക് പ്രതിഷേധവുമായി ബിജെപിയും യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കല്‍പറ്റ ഡിവൈഎസ്പി ടി.എന്‍.സജീവന്റെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കും. ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യം.