കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവർത്തിക്കും, കണ്ടെയിന്‍മെന്‍റ് സോണില്‍ ഓൺലൈന്‍ക്ലാസ് തുടരും

നിപ ഭീതി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്‍മെന്‍റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസ് തുടരണം. സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്നും ജില്ല കളക്ടർ പറഞ്ഞു.

സംസ്ഥാനത്ത് നിപയിൽ ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്നലെ രാത്രിയും ഇന്നുമായി വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, പബ്ലിക് ഹെല്‍ത്ത് ലാബുകൾ ഉള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.