മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നു; ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി സജി ചെറിയാന്‍

പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്ന് സജി ചെറിയാന്‍ പറഞ്ഞു. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവര്‍ക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ ആരോപിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2026ലും കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ മേലധ്യക്ഷന്‍മാര്‍ക്കും പ്രമുഖര്‍ക്കുമായാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കിയിരുന്നത്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുണ്ടായിരുന്ന വിരുന്നില്‍ വ്യവസായികളും കായിക താരങ്ങളും ഉള്‍പ്പെടെ അരുപതോളം പേരാണ് പങ്കെടുത്തത്.

അതേസമയം മുന്‍മന്ത്രി ജി സുധാകരന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് സുധാകരനെ ഒഴിവാക്കിയതായി ആരോപണമുണ്ട്. ആര്‍ മുരളീധരന്‍ നായര്‍ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്.