'കേരളത്തിൽ രണ്ടക്കം കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ മനസിലായി, എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകില്ല'; എംവി ഗോവിന്ദന്‍

കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് നരേന്ദ്രമോദി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസിലായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസിനെതിരെ പരിഹാസവുമായാണ് എംവി ഗോവിന്ദന്‍ രംഗത്തെത്തിയത്. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്നിരിക്കെ ആരുടെ സീറ്റിനെ കുറിച്ചാണ് മോദി പറഞ്ഞതെന്ന് ഗൗരവപൂര്‍വ്വവും കൗതുകപൂര്‍വം പരിശോധിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

ഇടുക്കിയിലെ സിപിഎം നേതാവ് ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തയെ കുറിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകില്ലെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. രാജേന്ദ്രനുമായി താന്‍ സംസാരിച്ചിരുന്നു. രാജേന്ദ്രന്റെ നടപടി കാലാവധി കഴിഞ്ഞാല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

‘200 ഓളം മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഇപ്പോള്‍ ബിജെപിയിലാണ്. മൂന്ന് പിസിസി പ്രസിഡന്റുമാര്‍ ഇപ്പോള്‍ ബിജെപി നേതാക്കളായി മാറി. പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതാപന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അവരാണ് ഇപ്പോള്‍ കാല് മാറി ബിജെപിയില്‍ പോയത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് എപ്പോഴും ബിജെപിയാവുന്ന സാഹചര്യത്തിലൂടെയാണ് നാട് പോയിക്കൊണ്ടിരിക്കുന്നത്’, എംവി ഗോവിന്ദന്‍ പറഞ്ഞു.

‘കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്. ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കേരളത്തെ മനസിലാക്കിയ എല്ലാവര്‍ക്കും അറിയാം. പിന്നെ ആരുടെ സീറ്റിനെ സംബന്ധിച്ചാണ് മോദി പറഞ്ഞതെന്ന് ഗൗരവപൂര്‍വ്വവും കൗതുകപൂര്‍വ്വവും പരിശോധിക്കണം. ബിജെപിയിലേക്ക് പോകുന്ന സാഹചര്യം തള്ളാത്തയാളാണ് കോണ്‍ഗ്രസിനെ നയിക്കുന്ന കെപിസിസി പ്രസിഡന്റ്’- ഗോവിന്ദന്‍ പറഞ്ഞു.