ഷൂട്ടിംഗ് നിര്‍ത്തി പിറ്റേ ദിവസം ഓടി വന്നു തിരഞ്ഞെടുപ്പിന് നില്‍ക്കേണ്ട ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഗതി ഇടതു സ്ഥാനാര്‍ത്ഥിക്കില്ല: റവന്യു മന്ത്രി രാജന്‍

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ചും തൃശൂരിൽ മോദിയും ബിജെപിയും കാണിച്ചുകൂട്ടുന്ന പ്രഹസനങ്ങളെയും വിമർശിച്ച് സൗത്ത് ലൈവിനോട് സംസാരിക്കുകയാണ് റവന്യൂ കെ. മന്ത്രി രാജൻ.

തൃശൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒന്നിനെയും ഭയക്കുന്നില്ലെന്നാണ് രാജൻ പറയുന്നത്. പണം വിതരണം ചെയ്താലോ, പണത്തിന്റെ ഹുങ്ക് കാണിച്ചാലോ, നിലനിൽപ്പിന്റെ രാഷ്ട്രീയത്തെയും അതിജീവനത്തിന്റെ രാഷ്ട്രീയത്തെയും വിട്ടുപോവുന്നവരല്ല തൃശൂർക്കാർ എന്നാണ് മന്ത്രി രാജൻ പറയുന്നത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് അനുകൂലമായ ഒരു വിധിയുണ്ടാവില്ലെന്നും രാജൻ പറയുന്നു.

കെ. രാജൻ സൗത്ത് ലൈവിന് നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ:

“ഞങ്ങളിവിടെ ഒന്നിനെയും ഭയപ്പെടുന്നില്ല. തൃശൂരിലെ സീറ്റിൽ ഒന്നുകൊണ്ടും പേടിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ ഭൂരിപക്ഷത്തോടെ ജയിക്കും. എൽഡിഎഫ് – യുഡിഎഫ് തമ്മിലാണ് തൃശൂരിലെ പോരാട്ടം. ബിജെപി മൂന്നാം സ്ഥാനത്തേക്കുള്ള ചിത്രത്തിലാണുള്ളത്.”

“തൃശൂരിലെ ജനങ്ങളെ ബിജെപി അങ്ങനെ കുറച്ച് കാണരുത്. പണം വിതരണം ചെയ്താലോ, പണത്തിന്റെ ഹുങ്ക് കാണിച്ചാലോ, നിലനിൽപ്പിന്റെ രാഷ്ട്രീയത്തെയും അതിജീവനത്തിന്റെ രാഷ്ട്രീയത്തെയും വിട്ടുപോവുന്നവരല്ല തൃശൂർക്കാർ. അതിന് വലിയൊരു പാരമ്പര്യമുണ്ട്. തൃശൂരിനെ അളന്നതിൽ തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ജൂൺ നാലിന് ബിജെപിക്ക് ബോധ്യമാവും. ഇരുപത് മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാവില്ല.”

“വി. എസ് സുനിൽകുമാർ ബിജെപിസ്ഥാനാർത്ഥിയെ പോലെ ഗിമ്മിക്കുകളുടെ ആളല്ല. വടകരയിൽ നിന്ന് മുരളീവന്നതും തൃശൂരിൽ നിന്ന് മുരളി പോയതും രണ്ട് മൂന്ന് സ്ഥാനത്തേക്കുള്ള മത്സരങ്ങളിൽ ബിജെപി ഞങ്ങളെയും മറികടക്കുമോ എന്ന തോന്നലുള്ളതുകൊണ്ടാണ്. ചെമ്പ് കൂട്ടിയിട്ടുള്ള സ്വർണ്ണ കിരീടം പള്ളിയിൽ കൊടുത്താൽ അതെല്ലാം കണ്ട് ആളുകൾ ഒപ്പം പോവുമെന്നാണ് തോന്നൽ. വി. എസ് സുനിൽകുമാറിന് അവിടെ ഇത്തരത്തിലുള്ള ഗിമ്മിക്ക് കാണിച്ച് ഇടപെടേണ്ട കാര്യമില്ല.”

“വിദ്യാർത്ഥി രാഷ്ട്രീയം മുതൽ തൃശൂരിന്റെ ഓരോ ഘട്ടത്തിലും തോളോട് തോൾ ചേർന്ന് നമ്മളോടൊപ്പം നിന്ന ഒരാളാണ്, സീസണൽ പൊളിറ്റീഷ്യനല്ല. ഷൂട്ടിങ് നിര്‍ത്തി പിറ്റേ ദിവസം ഓടി വന്നു തിരഞ്ഞെടുപ്പിന് നില്‍ക്കേണ്ട ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഗതി ഇടതു സ്ഥാനാര്‍ത്ഥിക്കില്ല.”

“സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമാഘോഷിക്കുന്ന ഇന്ത്യയിൽ പൂർണ നഗ്നരാക്കപ്പെട്ട് ഓടിപോകേണ്ടി വന്ന മണിപ്പൂരിലെ യുവതികൾക്ക് നാണം മറക്കാൻ ഒരു ദേശീയ പതാക പോലും കൊടുക്കാനില്ലാത്ത ഒരു പാർട്ടിയാണ് ബിജെപി. മണിപ്പൂർ കലാപത്തിൽ ആക്രമിക്കപ്പെട്ട പള്ളികളുടെ ഒരു നീണ്ട നിര ഒന്ന് കാണാൻ പോലും കൂട്ടാക്കാത്ത പ്രധാനമന്ത്രി. അതുകൊണ്ട് അത്തരം ഗിമ്മിക്ക് കാണിച്ച് വിലക്കെടുക്കാൻ കഴിയുന്നവരല്ല തൃശൂരിലെ മത ന്യൂനപക്ഷം, അവർ ആത്മാഭിമാനമുള്ളവരാണ്.”

“വയനാട്ടിലേക്ക് വരുമ്പോൾ അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ ഒരു ചലനം പോലും സൃഷ്ടിക്കാൻ എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് സാധിച്ചിട്ടില്ല. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗ ശല്ല്യത്തെ കുറിച്ചോ, അവരനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചോ ലോക്സഭയിൽ ഒരു ചോദ്യം പോലും രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തൃശൂരിലും വയനാട്ടിലും മത്സരിക്കുന്നതിൽ അഭിമാനമല്ലാതെ വിജയിക്കുമെന്ന ആത്മവിശ്വാസമല്ലാതെ വേറെ ഒരു തരത്തിലുമുള്ള ആശങ്കയും സിപിഐക്ക് ഇല്ല. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം കൊണ്ടൊന്നും കേരളത്തെ കുലുക്കാനാവില്ല. കേരളം എന്തു വില കൊടുത്തും അതിനെ മറികടക്കും.”