ഭൂസംരക്ഷണ നിയമത്തിൻെറ കരട് തയ്യാറാക്കിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻെറ ഇടപെടലിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അതൃപ്തി. മുഖ്യമന്ത്രിയുടെ ഓഫിീസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വക്കേറ്റ് ജനറലിൻെറ ഓഫിീസിൽ നിന്ന് കരട് തയ്യാറാക്കി നൽകുകയായതെന്നാണ് സൂചന. പക്ഷേ, റവന്യൂ വകുപ്പിന് കരട് നൽകിയില്ല. നിയമോപദേശത്തിന് നിയമവകുപ്പിന് കൈമാറുകയായിരുന്നു.
എസ്റ്റേറ്റ് ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നീക്കം റവന്യു വകുപ്പിൻെറ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റവന്യു മന്ത്രിയുടെ പക്ഷം.
ഹാരിസൺസ് അനധികൃതമായി കൈവശംവെച്ച ഭൂമിയുടെ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് കോട്ടയം, കൊല്ലം, വയനാട് ജില്ലകളിൽ സിവിൽ കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. മറ്റ് ജില്ലകളിലും കേസ് നൽകണമെന്ന് കളക്ടർമാർക്ക് നിർദേശവും നൽകി.
ഇതെല്ലാം അസ്ഥിരപ്പെടുത്തുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻെറ നീക്കം. ചെറുവള്ളിക്ക് നഷ്ടപരിഹാരം നൽകിയാൽ ഹാരിസൺസിൻെറ മുഴുവൻ ഭൂമിക്കും വിലനൽകി ഏറ്റെടുക്കേണ്ടി വരുമെന്നും റവന്യൂ മന്ത്രിയുടെ ഓഫീസ് സൂചിപ്പിച്ചു.
ഹാരിസൺ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും ചെറുവള്ളി എസ്റ്റേറ്റ് ഭാരവാഹികളും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നതായി സൂചനയുണ്ട്.
Read more
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായിട്ടാണ് അവർ ചർച്ച നടത്തിയത്. റവന്യു വകുപ്പിനെ അറിയിക്കാതെ നിയമത്തിന്റെ കരട് തയ്യാറാക്കിയതിനു പിന്നിൽ അദ്ദേഹം പ്രവർത്തിച്ചെന്നാണ് ആരോപണം.