അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

കൊല്ലം തേവലക്കരയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂള്‍ മാനേജര്‍, പ്രിന്‍സിപ്പള്‍, ഹെഡ്മിസ്ട്രസ് എന്നിവര്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയത്. സ്‌കൂള്‍ മാനേജര്‍, പ്രിന്‍സിപ്പള്‍, ഹെഡ്മിസ്ട്രസ് എന്നിവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുക്കണം. അപകടമുണ്ടാക്കിയ ഷെഡ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ പണിതതാണ് എന്നാണ് അറിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഷെഡിന് മുകളിലേക്ക് അപകടകരമായി കയ്യെത്തും ദൂരത്തില്‍ വൈദ്യുത കമ്പി കാലങ്ങളായി താഴ്ന്ന് കിടന്നിട്ടും ഇതുവരെ അത് നീക്കം ചെയ്യിക്കാനോ വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കാനോ മാനേജ്‌മെന്റ് തയ്യാറായില്ല. പരാതി കൊടുത്തിട്ടും കെഎസ്ഇബിയും അനങ്ങിയില്ല. കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ രക്ഷാധികാരിയായ സ്‌കൂള്‍ മാനേജ്മെന്റ് ഭരിക്കുന്നത് സിപിഎമ്മാണെന്നും ചെന്നിത്തല ആരോപിച്ചു.

Read more

ഇത്ര അപകടകരമായ അവസ്ഥ കാലങ്ങളായി തുടര്‍ന്നിട്ടും മാനേജ്മെന്റോ സ്‌കൂള്‍ അധികൃതരോ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. വയനാട്ടില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്‌കൂളുകളില്‍ സമഗ്രമായ അടിസ്ഥാന സൗകര്യ ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.