രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിച്ചുകഴിയുന്നത് കോയമ്പത്തൂരിലെന്ന് സംശയം; മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസമല്ല, ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എഡിജിപി

ലൈംഗികാതിക്രമ പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായി സംശയം ബലപ്പെട്ടത്തോടെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എഡിജിപി കര്‍ശന നിര്‍ദേശം. പാലക്കാട് എംഎല്‍എ ഒളിവില്‍ പോയതോടെ പൊലീസിന് മേല്‍ സമ്മര്‍ദ്ദം അധികരിച്ചതോടെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നപ്പോള്‍ രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് എഡിജിപി നിര്‍ദേശിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനായി സംസ്ഥാന വ്യാപക പരിശോധനയിലാണ് പോലീസ്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇന്റലിജന്‍സ് വിവരങ്ങളെല്ലാം അന്വേണ സംഘം ശേഖരിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തുകയാണ് പോലീസ്.

Read more

ലൈംഗികാതിക്രമ പരാതി അന്വേഷിക്കുന്ന തിരുവനന്തപുരത്തുള്ള പൊലീസ് സംഘം പാലക്കാട്ടെത്തുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ താമസിച്ചിരുന്ന കുന്നത്തൂര്‍മേടിലുള്ള ഫ്ലാറ്റിലെത്തി തെളിവെടുക്കുകയും ചെയ്തു. രണ്ടുതവണ വീര്യം കൂടിയ ഗര്‍ഭച്ഛിദ്ര മരുന്ന് നല്‍കിയെന്നും അശാസ്ത്രീയമായാണ് ഗര്‍ഭച്ഛിദ്രം നടന്നതെന്നും യുവതിയുടെ മൊഴിയിലുണ്ട്. രക്തസ്രാവത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമാവുകയും രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയതായും യുവതി മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് യുവതി ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞത്. ഡോക്ടറുടെ കുറിപ്പടികളൊന്നും തന്നെ ഇല്ലാതെയാണ് മരുന്ന് എത്തിച്ചു നല്‍കിയതും കഴിച്ചതുമെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.