മികച്ച സേവനത്തിന് അവാർഡ് നേടിയ ശിശുരോഗ വിദഗ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട് ചാലപ്പുറത്തെ പ്രമുഖ ശിശുരോഗ വിദഗ്ധൻ പോക്സോ കേസിൽ അറസ്റ്റിലായി. ഡോ. സി എം അബൂബക്കറിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയെ 15 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലാണ് നടപടി.

2018ൽ സ്വകാര്യ ആരോഗ്യ മേഖലയിലെ മികച്ച ഡോക്ടറിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവാണ് ഡോക്ടർ അബൂബക്കർ. കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ ഇയാൾ ഏപ്രിൽ 11, 17 തിയതികളിൽ ചാലപ്പുറത്തുള്ള ഡോക്‌ടേഴ്‌സ് ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്നാണ് പരാതി.

സംഭവത്തിൽ മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് തിങ്കളാഴ്ച്ച രാത്രി തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് പ്രതിയെ കോഴിക്കോട് കസബ പൊലീസ് കോടതിയിൽ ഹാജരാക്കി. , ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതോടെ ജുഡീഷ്യൽ കസ്റ്റഡിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മെയ് ഒന്നുവരെ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. സി എം അബൂബക്കറിനെതിരെ മുൻപ് ധാരാളം പരാതികൾ ഉയർന്നിരുന്നുവെന്നും അവ ഒത്തുതീർപ്പുകൾ വഴി ഒഴിവാക്കപ്പെട്ടെന്നും നാട്ടുകാർ പറയുന്നു. കേസിൽ വിധി വരുന്ന പക്ഷം നടപടികൾ ഉണ്ടാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ വക്താവ് പറഞ്ഞു.