മോദിക്ക് പിന്തുണ കൊടുക്കണമെന്ന് പാര്‍ട്ടി തീരുമാനം; പിസി ജോര്‍ജ് ബിജെപിയില്‍; ലോകസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ബിജെപിയുടെ ഡല്‍ഹിയിലുള്ള ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പിസി ജോര്‍ജും മകനും ബിജെപി അംഗത്വം സ്വീകരിച്ചു. പ്രകാശ് ജാവ്‌ദേക്കറില്‍ നിന്നാണ് ഇരുവരും അംഗത്വം എടുത്തത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിജെപിയില്‍ അംഗത്വം എടുത്ത പിസി ജോര്‍ജ് പത്തനംതിട്ട ലോക്സഭാ സീറ്റിലായിരിക്കും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി എന്‍.ഡി.എ. അനുകൂല നിലപാടുകളായിരുന്നു പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടയുടേത്.

ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ കൊടുക്കുക എന്നതാണ് പാര്‍ട്ടി അണികളുടെ അഭിപ്രായം. ബിജെപിയില്‍ ചേരുക എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. സീറ്റൊന്നും പ്രശ്‌നമല്ല. ബിജെപിയില്‍ ചേരുക എന്ന അഭിപ്രായം വന്നാല്‍ സീറ്റിന്റെ കാര്യങ്ങള്‍ ബിജെപിയല്ലേ നിശ്ചിക്കുന്നത്? ബിജെപി മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും, ഇല്ലെങ്കില്‍ ഇല്ലന്നും ജോര്‍ജ് പറഞ്ഞു.

1980, 1982, 1996, 2016 എന്നീ വര്‍ഷങ്ങളില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു പി.സി. ജോര്‍ജ്. കേരളാ കോണ്‍ഗ്രസിന്റെ വിവിധ പാര്‍ട്ടികളില്‍ അംഗമാവുകയും ലയിക്കുകയും ചെയ്തിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് (ജെ), കേരളാ കോണ്‍ഗ്രസ് (എം) തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്, കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയും രൂപവത്കരിച്ചിരുന്നു.

തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍, കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി ലയിച്ചു. 2017-ല്‍ വീണ്ടും സ്വന്തമായി ജനപക്ഷം എന്ന പാര്‍ട്ടി രൂപവത്കരിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.