പത്തനംതിട്ട തുമ്പമണ്ണിലെ അപകടത്തിൽ ദുരൂഹത; അമിത വേഗതയിലെത്തിയ കാർ ലോറിയിലേക്ക് ഇടിപ്പിച്ചതായി പൊലീസ് സംശയം

പത്തനംതിട്ട തുമ്പമണ്ണിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചതില്‍ ദുരൂഹത. ഏഴംകുളം പട്ടാഴിമുക്കില്‍ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. അമിത വേഗതയിൽ‌ എത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്.

സഹ അധ്യാപകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞെത്തിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തു വച്ചുതന്നെ അനുജയും ഹാഷിമും മരിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

രണ്ട് വാഹനങ്ങളിൽ നിന്നുമുള്ള ഇന്ധനം റോഡിൽ നിറഞ്ഞിരുന്നു. അഗ്നിശമന സേന എത്തിയാണ് ഇന്ധനം നീക്കം ചെയ്തത്. കായംകുളം–പുനലൂർ റോഡിലെ സ്ഥിരം അപകടമേഖലയാണ് പട്ടാഴിമുക്ക്.