പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറി, ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍; തീരുമാനം അംഗീകരിച്ച് സി.പി.എം സംസ്ഥാന സമിതി

പി ശശി മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയോഗത്തിലാണ് തീരുമാനം. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപരായി നിയമിച്ചു.

ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഡോ.ടി എം തോമസ് ഐസക്കിനെ ചിന്ത പത്രാധിപരായി തിരഞ്ഞെടുത്തു. കൈരളി ചാനലിന്റെ ചുമതല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രൻ പിള്ളയക്ക് നൽകി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ രണ്ടാം ഊഴമാണ് പി ശശിയുടേത്. നേരത്തെ ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പി ശശി സേവനം അനുഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന സമിതി അംഗവും ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു പി ശശി.

Read more

11 വര്‍ഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.