ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ്. ബിഎസ്എൻഎല്ലുമായി സഹകരിച്ചാകും സേവനം. ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്‌വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വസം പകരുന്നതാണ് ദേവസ്വം ബോർഡിന്റെ പദ്ധതി.
ശബരിമലയിലെത്തുന്ന ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തൽ, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം, ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം- അരവണ കൗണ്ടറുകൾ, മരാമത്ത് കോംപ്ലക്സ്, ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 15 വൈ ഫൈ ഹോട് സ്പോട്ടുകളാകും ഉണ്ടാവുക.
Read more
നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യം വളരെ വേഗം ബിഎസ്എൻഎല്ലിന് പൂർത്തിയാക്കാനാകും. ഉയർന്ന ഗുണനിലവാരമുള്ള എഡിഎസ്എൽ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളിൽ സൗജന്യ വൈഫെ സേവനം ബിഎസ്എൻഎൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.