മുസ്ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും പോരെന്ന് പറഞ്ഞ് നില്‍ക്കുന്നു; ഹിന്ദു ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നാല് കുട്ടികളെങ്കിലും വേണം; വിവാദ പ്രസംഗവുമായി പിസി ജോര്‍ജ്ജ്

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗവുമായി പിസി ജോര്‍ജ്ജ് വീണ്ടും രംഗത്ത്. രാജ്യത്ത് ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണെന്നും മുസ്ലീം വിഭാഗം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നുവെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു. തിരുവല്ലയില്‍ സംഘടിപ്പിച്ച ഹമാസ് ഭീകരതയ്‌ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം.

ഹിന്ദു ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നാല് കുട്ടികളെങ്കിലും വേണം. അതിന് ഹിന്ദു ക്രിസ്ത്യന്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ തയ്യാറാകണം. മുസ്ലീം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോര എന്ന് പറഞ്ഞ് നില്‍ക്കുകയാണ്. താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ട്. ഈരാറ്റുപേട്ടയില്‍ ആകെയുള്ള ജനസംഖ്യ 40,000 ആണ്. ഇതില്‍ 38,500 മുസ്ലീങ്ങളാണെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു.

ഹിന്ദു ജനസംഖ്യ പത്ത് വര്‍ഷം കൊണ്ട് ഒന്‍പത് ശതമാനം കുറഞ്ഞു. പതിനാറ് ശതമാനം മാത്രമായിരുന്ന മുസ്ലീങ്ങള്‍ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്. മുസ്ലീം ഭീകരതയ്‌ക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിറുത്തി പോരാടണം. രാഷ്ട്രീയപരമായ ബിജെപിയ്ക്കാണ് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുകയെന്നും അവരുടെ തണലില്‍ നിന്ന് ക്രിസ്ത്യാനികളുംം പിന്നോക്ക വിഭാഗങ്ങളും മുന്നോട്ട് പോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരുമെന്നും പിസി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നൂറില്‍ കൂടുതല്‍ തീവ്രവാദ സ്ലീപ്പിംഗ് പോയിന്റുകളുണ്ടെന്ന് പറഞ്ഞത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ്. മോദി ഇപ്പോള്‍
ഭരണത്തിലില്ലായിരുന്നെങ്കില്‍ ഹമാസ് ഭീകരരെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു. ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

കേരളത്തില്‍ മനസമാധാനത്തോടെ ജീവിക്കാനും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ട് പോകാത്ത സാഹചര്യം ഉണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം. പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3,000 ആളുകളാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ആര്‍എസ്എസുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും പിസി ആരോപിക്കുന്നു.

2060ഓടെ ഇന്ത്യ പിടിച്ചടക്കുമെന്ന അഹങ്കാരത്തിലാണ് മുസ്ലീം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നില്‍ക്കണം. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ പൊലീസ് സ്റ്റേഷനില്‍ പോലും പോകരുത്. തങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അതിനായി ബിജെപി നേതാക്കളും പിതാക്കളും ഒരുമിച്ച് നില്‍ക്കണമെന്നും പിസി പറഞ്ഞു.