മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്. 30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രണ്ട് മണിക്കൂറിന് ശേഷം ഇത് 1000 ഘനയടിയാക്കും. ഇതേ തുടര്‍ന്ന് പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം പ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസമേകുന്നുണ്ട്. 137.5 അടിയാണ് പരമാവധി സംഭരിക്കാൻ അനുമതിയുള്ള ജലനിരപ്പ്.  മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി ഡാമും തുറന്നേക്കും.

അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ഇടുക്കിയിലെ പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളിലാണ് മുന്നറിയിപ്പ്. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.