കള്ളപ്പണം വെളുപ്പിക്കല്‍; കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

മുന്‍ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. മാലൂര്‍ക്കുന്നിലെ പറമ്പും വീടുമാണ് ഇഡി കണ്ടുകെട്ടിയത്.

അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആക്ഷേപത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഇത് ആഡംബര വീട്ടിലേക്കും നികുതിവെട്ടിപ്പിലേക്കുമെത്തി. വയനാട്ടിലും കണ്ണൂരിലും കോഴിക്കോട്ടുമായി തന്റെ പേരിലുള്ള സ്വത്തെല്ലാം വാങ്ങിയത് ഷാജിയെന്നാണ് ഭാര്യ ആശ നല്‍കിയ മൊഴി.

കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോര്‍പ്പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തുക എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് ഷാജിയോട് ഇഡി നേരത്തേ വിശദീകരണം തേടിയിരുന്നു. തന്റെ കുടുംബത്തില്‍ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ കുടുംബത്തില്‍ നിന്ന് 50 ലക്ഷവും വീട് വെക്കാന്‍ ലഭിച്ചു എന്നാണ് ഷാജി അന്ന് മൊഴി നല്‍കിയിരുന്നത്.