കോടികള്‍ മുടക്കിയിട്ടും റിപ്പോര്‍ട്ടര്‍ ടിവി ക്ലച്ച് പിടിക്കുന്നില്ല; കിട്ടിയത് 24 ന്യൂസിലെയും ജനം ടിവിയിലെ കുറച്ച് പ്രേക്ഷകരെ മാത്രം; നിലമെച്ചപ്പെടുത്തി കൈരളിയും മനോരമയും; കൂട്ടത്തിലെ കൊമ്പന്‍ ഏഷ്യാനെറ്റ് ന്യൂസ്

കോടികള്‍ മുടക്കി മുഖം മിനുക്കിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ (ടിആര്‍പി) മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ പ്രതിസന്ധിയിലേക്ക്. കേരളത്തിലെ പ്രധാന മാധ്യമപ്രവര്‍ത്തകരെയും ലക്ഷങ്ങള്‍ മുടക്കി നിയമിച്ച് ചാനല്‍ രണ്ടാം വരവ് വന്നെങ്കിലും ടിആര്‍പിയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. റിപ്പോര്‍ട്ടര്‍ ടിവിയുടെ ആദ്യവരവിന്റെ ചലനം പോലും സൃഷ്ടിക്കാനായില്ലാത്തത് ചാനലിനെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.

24 ന്യൂസിന്റെയും ജനം ടിവിയുടെയും കുറച്ച് പ്രേക്ഷകരെ പിടിക്കാന്‍ മാത്രമെ റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇതുവരെ സാധിച്ചിട്ടുള്ളൂ. റിപ്പോര്‍ട്ടര്‍ ടിവിയുകെ രണ്ടാം വരവ് ഏറ്റവും ഗുണം ചെയ്തത് മനോരമ ന്യൂസിനും കൈരളി ന്യൂസിനുമാണ്. തങ്ങളുടെ മുന്നിലുള്ള ചാനലുകളിലെ പ്രേക്ഷകര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മാറിയതോടെ ടിആര്‍പിയില്‍ ഇരു ചാനലുകള്‍ക്കും മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു.

40 ആഴ്ചയിലെ ടിആര്‍പി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പതിവ് പോലെ ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിന് തന്നെയാണ്. 95 പോയിന്റുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത് രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന 24 ന്യൂസിന് ടിആര്‍പിയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയും ടിആര്‍പിയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും 68 പോയിന്റുകള്‍ നേടാനെ ചാനലിന് കഴിഞ്ഞിട്ടുള്ളൂ.

എന്നാല്‍, വളരെ പിന്നില്‍ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന മനോരമ ന്യൂസ് ടിആര്‍പിയില്‍ വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. 24 ന്യൂസിന്റെ തൊട്ടടുത്ത് ഇക്കുറി മനോരമ എത്തിയിട്ടുണ്ട്. 60 പോയിന്റാണ് മനോരമയ്ക്ക് ലഭിച്ചിരിക്കുന്നത്.

നാലം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് ടിആര്‍പി റേറ്റിങ്ങില്‍ വന്‍ തിരിച്ചടിയാണ് ലഭിച്ചത്. 40 ആഴ്ചയില്‍ മാതൃഭൂമിക്ക് 41 പോയിന്റുകള്‍ നേടാനെ സാധിച്ചുള്ളൂ. പുതിയ സാങ്കേതിക വിദ്യയോടെ സംപ്രേക്ഷണം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് ടിആര്‍പിയില്‍ 24 പോയിന്റുകള്‍ നേടാനെ സാധിച്ചിട്ടുള്ളൂ.

19 പോയിന്റുമായി കൈരളി ന്യൂസാണ് ആറാം സ്ഥാനത്തുള്ളത്. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് ഏഴാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളൂ. 19 പോയിന്റാണ് ചാനല്‍ നേടിയിരിക്കുന്നത്. എട്ടാം സ്ഥാനം പതിവ് പോലെ ന്യൂസ് 18 കേരളയ്ക്കാണ്. ടിആര്‍പിയില്‍ 12 പോയിന്റുകളാണ് ചാനല്‍ നേടിയിരിക്കുന്നത്.