'കാരക്കാമല മഠത്തില്‍ സന്ദര്‍ശനം പതിവാക്കിയ അച്ചന്മാരുടെ ലിസ്റ്റ് വേണോ'? നോബിളിനു മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര

തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ മാനന്തവാടി രൂപതയുടെ പി.ആര്‍. ടീമില്‍ അംഗമായ വൈദികനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ കാണാനെത്തിയതിന്റെ സി.സി ടി.വി. ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തില്‍ വൈദികനെതിരെ കേസെടുത്തതിന് പിന്നാലെയാണ് പുതിയ പ്രതികരണം.

കാരക്കാമലയിലെ കന്യാമഠത്തില്‍ സന്ദര്‍ശനം പതിവാക്കിയ മാനന്തവാടി രൂപതയിലെ വികാരിയച്ചന്മാരുടെ ലിസ്റ്റ് താന്‍ തരാമെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു.

കുമാരന്‍ നോബിള്‍ തനിക്കെതിരെ സംസാരിക്കുമ്പോള്‍ മഠത്തിന്റെ ആവൃതിക്കുള്ളില്‍ കയറി നിരങ്ങുന്ന പുരോഹിതരോട് നിങ്ങള്‍ക്ക് ലജ്ജയില്ലേ എന്നും സിസ്റ്റര്‍ പോസ്റ്റില്‍ ചോദിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

കുമാരന്‍ നോബിളേ, 19/8/2019, 20/8/2019 ന് നിങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാന്‍ വിലയിരുത്തുന്നു. ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളില്‍ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവര്‍ഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാര്‍ ചെയ്യേണ്ടത്. മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാ…സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്. കാരക്കാമല മഠത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടി രൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പല പ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്.

അവരുടെ ലിസ്റ്റ് വേണോ? വേണമെങ്കില്‍ പിന്‍വാതില്‍ സന്ദര്‍ശകരായ, മഠത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദികരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം. മഠത്തിന്റെ ആവൃതിക്കുള്ളില്‍ കയറി നിരങ്ങുന്ന പുരോഹിതരോട് നിങ്ങള്‍ക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരന്‍ നോബിള്‍ സംസാരിക്കുപ്പോള്‍? എന്തിനാണ് കാരക്കാമല മഠത്തിന്റെ പിന്‍വാതില്‍ പതിവായി പുരോഹിതര്‍ ഉപയോഗിക്കുന്നത്? ഉപയോഗിച്ചത്…? നോബിളേ പറയണം മറുപടി.

2018 ഒക്ടോബറില്‍ ബിഷപ്പ് ജോസ് പൊരുന്നേടത്തിന്, ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഞാന്‍ മെയില്‍ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകര്‍ക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മഠത്തിലെ പിന്‍വാതിലിലൂടേയും മുന്‍വാതിലിലൂടേയും ഉള്ള സ്ഥിരപ്രവേശനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു. അതിനും കൂടിയുള്ള പകപോക്കലാണോ ഇത്? ഭയക്കില്ല നോബിളേ, തളരില്ല. ഇങ്ങനെയുള്ളവരാണ് നാട്ടുകാരെ ആവൃതി പഠിപ്പിക്കുന്നതും കന്യാമഠത്തിന്റെ സുരക്ഷിതത്വം സൂക്ഷിക്കുന്നതും. ലജ്ജ തോന്നുന്നു. ബാക്കി പിന്നീട്…!