'ഇലക്ട്രിക് ബസുകൾ ലാഭത്തിലാണ്'; മന്ത്രി ഗണേഷ്കുമാറിന്റെ വാദം തള്ളി വാർഷിക റിപ്പോർട്ട് പുറത്ത്

ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിന്റെ വാദം തള്ളി കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട്. ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവന ശെരിയല്ലെന്ന് വെക്കുന്നതാണ് ഇ ബസിന്റെ വാർഷിക റിപ്പോർട്ട്. ഇ ബസ് ഏപ്രിൽ മുതൽ ഡിസംബർ വരെ 288. 91 ലക്ഷം ലാഭമുണ്ടാക്കിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ കാലയളവിൽ 18901 സർവ്വീസ് ആണ് നടത്തിയത്. ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപ ശമ്പളവും ഇന്ധനത്തിനും ചെലവുവരുന്നു. 36.66 രൂപ ശരാശരി വരുമാനം ലഭിച്ചു. ചെലവുകൾ കഴിഞ്ഞ് കിലോമീറ്ററിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇലട്രിക് ബസുകൾ വെള്ളാന ആണെന്നായിരുന്നു മന്ത്രി കെബി ഗണേഷ് കുമാറിന്റെ വാദം. ഇനി ഇലട്രിക് ബസുകൾ വാങ്ങേണ്ടെന്നും നിലവിൽ സിറ്റി സർവ്വീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും വ്യക്തമാക്കി.

എന്നാൽ  മന്ത്രിയുടെ പ്രസ്‌താവന വിവാദമായി. തലസ്ഥാനവാസികൾ നെഞ്ചേറ്റിയ സർവ്വീസിനെ അങ്ങനെയങ്ങ് വിട്ട് കൊടുക്കാനാകില്ലെന്ന് എംഎൽഎ വികെ പ്രശാന്ത് നിലപാടെടുത്തു. നയപരമായ തീരുമാനങ്ങൾ പുനപരിശോധിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇതിനിടെയാണ് ഇപ്പോൾ കെഎസ്ആർടിസി വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.