കേശവദാസപുരം കൊലപാതകം: പ്രധാന പ്രതി ആദം അലി ഒളിവില്‍, അഞ്ചുപേര്‍ കസ്റ്റഡിയില്‍: കമ്മിഷണര്‍

കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധയെ കൊന്ന് കിണറ്റില്‍ തളളിയ കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ആദം അലി ഒളിവിലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍. ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ആദം അലി നഗരം വിട്ടുപോയോ എന്നതില്‍ ഉറപ്പില്ലെന്ന് പൊലീസ് പറയുന്നു.

മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു. മനോരമയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ കതകില്‍ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാര്‍ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റില്‍ കൊണ്ടിട്ടു എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം മോഷണത്തിനിടെയാാണ് കൊലപാതകമെന്നാണ് ആദ്യം കരുതിയത്. 60000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ ഈ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഈ പണം സുരക്ഷിതമായി ഉണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കൊലപാതക ശേഷം പ്രതിയായ ആദം അലി സുഹൃത്തുക്കളെ വിളിച്ചു. രക്ഷപ്പെടുന്നതിനായി പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരില്‍ നിന്നാണ് ആദം സുഹ്യത്തുകളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.