കേരളം കടമെടുത്ത് ഭരണം നടത്തുന്നു; സംസ്ഥാനത്ത് നടക്കുന്നത് ഇടത്-വലത് വ്യാജ മത്സരം; മലയാളികള്‍ മനസിലാക്കമെന്ന് പ്രകാശ് ജാവദേക്കര്‍ എംപി

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വന്തം പിടിപ്പുകേട് മറച്ച് വെക്കാന്‍ കേന്ദ്രത്തിനെ പഴിചാരുകയാണെന്ന് ബിജെപി സംസ്ഥാന ഇലക്ഷന്‍ ഇന്‍ ചാര്‍ജ് പ്രകാശ് ജാവദേക്കര്‍ എംപി. 19,000 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ 2022 – 23 വര്‍ഷത്തില്‍ 28,000 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്. അത്രയും തുക കേരളം കടമെടുത്തതുമാണ്.

23-24 വര്‍ഷത്തില്‍ കേരളത്തിന് 32,000 കോടി രൂപ കടമെടുക്കാനായിരുന്നു അനുവാദമുണ്ടായിരുന്നത്. എന്നാല്‍ 50% അധികം കേരളത്തിന് ലഭിച്ചു. 48,000 കോടി കേരളം കടമെടുത്തു. ഇതുവരെ ഈ വര്‍ഷം 34,000 കോടി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു. മോദി സര്‍ക്കാര്‍ ഒരു സംസ്ഥാനത്തിനോടും വിവേചനപരമായ സമീപനം സ്വീകരിക്കുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയുന്നതിന് പകരം സംസ്ഥാനത്തിന്റെ പരാജയം കേന്ദ്രത്തിന്റെ തലയിലിടുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്.

കടമെടുപ്പ് സംബന്ധിച്ച കാര്യങ്ങളും കേന്ദ്രഫണ്ടും തീരുമാനിക്കുന്നത് ധനകാര്യ കമ്മീഷനാണെന്നും പ്രകാശ് ജാവദേക്കര്‍ തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തൃശ്ശൂരില്‍ ടിഎന്‍ പ്രതാപനെ ഒഴിവാക്കി കെ.മുരളീധരനെ കൊണ്ടുവന്നത് എല്‍എഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്റ്‌മെന്റാണ്. വടകരയില്‍ യുഡിഎഫ് എല്‍ഡിഎഫിനെ സഹായിക്കും. തൃശ്ശൂരില്‍ തിരിച്ചും. രാജ്യത്ത് എല്ലാ സ്ഥലത്തും കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ഇത് മലയാളികള്‍ മനസിലാക്കും. കേരളത്തില്‍ ഇടത്-വലത് വ്യാജ മത്സരമാണ് നടക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.