കായംകുളം താലൂക്ക് ആശുപത്രി ആക്രമണം; സി.പി.എം നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ സിപിഎം പ്രാദേശിയ നേതാക്കന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍ യൂസഫ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സാജിദ്, വിനോദ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇന്നലെ രാത്രി ചേര്‍ന്ന സിപിഎം ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ രണ്ടംഗ അന്വേഷണ കമ്മീഷനെയും നിയോഗിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കായകുളം താലൂക് ആശുപത്രിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.  ആശുപത്രിക്ക് പുറത്ത് വച്ചാണ് ഇരുവിഭാഗവും ആദ്യം ഏറ്റുമുട്ടിയത്. ഇതിനിടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരാള്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്ന് എത്തിയ സംഘം ഇയാളെ ആശുപത്രിക്കുള്ളില്‍ വച്ച് മര്‍ദ്ദിച്ചു. ആശുപത്രിയിലെ ഉപകരങ്ങളും തല്ലിത്തകര്‍ത്തു.

നഗരത്തില്‍ ഇരു വിഭാഗം ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പരിക്കേറ്റ ആള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇയാളെ അന്വേഷിച്ചെത്തിയ സംഘമാണ് താലൂക്ക് ആശുപത്രിയില്‍ അക്രമം അഴിച്ചു വിട്ടത്. സംഘത്തെ കണ്ടതോടെ പരിക്കേറ്റയാള്‍ കുട്ടികളുടെ ഒപിയിലേക്ക് ഓടിക്കയറി. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലടിക്കുകയായിരുന്നു.

സിസിടിവി ദ്യശ്യങ്ങളും ഡോക്ടര്‍മാരുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.