പൊങ്കാലയ്ക്ക് വിദേശികളെത്തി; ഹോട്ടലിനെതിരെ നടപടി എടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തി. കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ആറ് പേരുടെ സംഘമാണ് എത്തിയത്. ഇവരെ തിരിച്ചയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. വിദേശികള്‍ക്ക് ഹോട്ടലുകളില്‍ പൊങ്കാലയിടാമെന്നായിരുന്നു ആരോഗ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം.

പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ യാതൊരു കാരണവശാലും പങ്കെടുക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് പൊങ്കാലയിടാന്‍ വന്നവരും മാറിനില്‍ക്കണം. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കല്‍ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 18 ആംബലുന്‍സുകളും നഗരത്തില്‍ ഉണ്ടാകും.

അതിനിടെ, സംസ്ഥാനത്ത് ഒരു കൊവിഡ് 19 വൈറസ് കൂടി സ്ഥിരീകരിച്ചു. മൂന്ന് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ആറായി. ഇറ്റലിയില്‍ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.