'എസ്‌സി-എസ്‌ടി വിഭാഗങ്ങളെ അപമാനിക്കുന്നത്'; കെ സുരേന്ദ്രന്റെ കേരള പദയാത്ര പോസ്റ്റർ വിവാദത്തിൽ കെ മുരളീധരൻ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എസ്‌സി, എസ്‌ടി  നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന് കാണിച്ച് ഇറക്കിയ പോസ്റ്ററിൽ പ്രതികരണവുമായി കെ മുരളീധരൻ എംപി. ജാതിയുടെയും മതത്തിൻ്റെയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല. എസ്‌സി-എസ്ടി വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പോസ്റ്ററെന്നും കെ മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ ‘എസ്‌സി-എസ്‌ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു’വെന്ന പോസ്റ്ററാണ് വൻ വിവാദത്തിന് വഴിവെച്ചത്. ഇന്നലെ കോഴിക്കോട് ജില്ലയിൽ എത്തിയ പദയാത്രയുടെ വിശദീകരണ പോസ്റ്ററിലാണ് മലബാർ പാലസ് എന്ന നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലിൽ എസ്‌സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന് അറിയിച്ചത്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിനെതിരെ വൻ വിമർശനമാണ് വന്നത്.

ബിജെപി നേതൃത്വത്തിന്റെ സവര്‍ണ മനോഭാവം വെളിപ്പെടുത്തുന്നതാണ് പോസ്റ്റര്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയില്‍ ജാതി വിവേചനമില്ലെന്ന് ബിജെപി നേതാക്കള്‍ സ്ഥിരമായി പറയാറുണ്ടെങ്കിലും, അവരുടെ പ്രവൃത്തിയും വാക്കുമായി യാതൊരു ബന്ധവുമില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ദളിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം നേതാക്കള്‍ ഭക്ഷണം കഴിക്കുന്നത് ഉത്തരേന്ത്യയില്‍ വലിയ പ്രാധാന്യത്തോടെ ബിജെപി വാര്‍ത്തയാക്കാറുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ഉൾപ്പെടെ ഇത്തരം പരിപാടികള്‍ നടത്തുന്നതും പതിവാണ്. ഇതുപോലൊരു നീക്കമാണ് കേരളത്തിലും നടപ്പിലാക്കാൻ ബിജെപി ശ്രമിക്കുന്നതെന്നും വിമർശനമുണ്ട്.

ഇതാദ്യമായല്ല, ബിജെപിയുടെ ഭാഗത്തു നിന്ന് അടിസ്ഥാനവര്‍ഗത്തെ അവഹേളിക്കുന്നതും വർണ വെറിയും വർഗീയതയുള്ളതുമായ പ്രചാരണങ്ങള്‍ നടക്കുന്നത്. 2017ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെ, അദ്ദേഹം ‘ചെങ്കല്‍ച്ചൂള ചേരിയിലെ ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു’ എന്ന ബിജെപിയുടെ പ്രചാരണം രൂക്ഷ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയ സമയത്തും, ‘കറുത്ത നിറമുള്ള നേതാവിനെ ഞങ്ങള്‍ പ്രസിഡന്റാക്കി’ എന്ന തരത്തില്‍ ബിജെപി അണികളും നേതാക്കളും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.