ധാതുമണല്‍ ഖനന അഴിമതി; മുഖ്യമന്ത്രിയും മകളും അടക്കമുളളവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

ധാതുമണല്‍ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ അടക്കം ഏഴ് പേരാണ് കേസിലെ എതിര്‍ കക്ഷികള്‍. ദുരന്ത നിവാരണ നിയമത്തിന്റെ മറവില്‍ കോടി കണക്കിന് രൂപയുടെ ധാതുമണല്‍ ഖനന അഴിമതി നടക്കുന്നുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.

പിണറായിക്കും മകള്‍ക്കും പുറമെ സിഎംആര്‍എല്‍ ഉടമ എസ്എന്‍ ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, കെഎംഎംഎല്‍, ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്ത്സ്, എക്സാലോജിക് എന്നിവരും എതിര്‍ കക്ഷികളാണ്. കോടതി നേരിട്ട് കേസ് എടുക്കേണ്ട, ഹര്‍ജിയില്‍ അന്വേഷണം മതി എന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഈ സാഹചര്യത്തില്‍ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ശ്രദ്ധേയമാണ്.

ധാതുമണല്‍ ഖനനത്തിനായി ആറാട്ടുപുഴയില്‍ സിഎംആര്‍എല്‍ ഉടമ എസ്എന്‍ ശശിധരന്‍ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിഎംആര്‍എല്ലുമായി വീണ കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

കൂടാതെ 2018ലെ വെളളപ്പൊക്കത്തിന്റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്പില്‍ വേയുടെ അഴീമുഖത്ത് നിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്തു. സര്‍ക്കാര്‍ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും കെഎംഎംഎല്ലില്‍ നിന്ന് ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എല്‍ ഇവ സംഭരിക്കുന്നെന്നാണ് ഹര്‍ജിയിലെ ആരോപണം.