എ.കെ.ജി സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത്; പിണറായിയോ സി.പി.ഐ.എമ്മോ ജാഥയുടെ അജണ്ടയല്ലെന്ന് വി.ഡി സതീശന്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കടന്നാക്രമിക്കുന്ന തരത്തിലാണ് സിപിഐഎമ്മിന്റെ പ്രവൃത്തികളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മോദിയേയും ഫാസിസത്തേയും വര്‍ഗീയതയേയും വിമര്‍ശിക്കുമ്പോള്‍ സിപിഐഎം നേതാക്കള്‍ എന്തിനാണ് അസ്വസ്ഥരാവുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു.

പിണറായി വിജയനോ സിപിഐഎമ്മോ ഈ ജാഥയുടെ അജണ്ടയിലില്ല. സിപിഐഎം നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഥയെ അഭിവാദ്യം ചെയ്യുന്നതാണോ ഇവരെ അസ്വസ്ഥരാക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

എകെജി സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. ഇടതുമുന്നണി ഭരിക്കുന്ന കേരളത്തില്‍ 18 ദിവസം ഭാരത് ജോഡോ യാത്ര നടത്തുന്ന കോണ്‍ഗ്രസ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നതെന്ന സിപിഐഎം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെയ്‌നറില്‍ താമസിക്കുന്നതില്‍ സിപിഐഎമ്മിന് എന്താണ് പ്രശ്‌നമെന്നും വി ഡി സതീശന്‍ ചോദിച്ചു.

ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കില്ലെന്നാണ് സിപിഐഎം സെക്രട്ടറി ആദ്യം പറഞ്ഞത്. ഇപ്പോള്‍ മാറ്റിപ്പറയുകയാണ്. സിപിഐഎമ്മിന് എതിരെയല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഭാരതത്തെ ഒന്നിപ്പിക്കുകയെന്ന ആശയം മുന്‍നിര്‍ത്തിയാണ് യാത്രയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.