'താൻ പറഞ്ഞത് ജാഗ്രത കൂട്ടാൻ'; 24 ന്യൂസിനെതിരെ കേസ് കൊടുക്കുമെന്ന് ഇപി ജയരാജൻ

ബിജെപി സ്ഥാനാർത്ഥികൾ മികച്ചതെന്ന് പറഞ്ഞത്, ജാഗ്രത വേണം എന്ന സന്ദേശം നല്‍കാനാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം ജയരാജൻ നിഷേധിച്ചു. തന്‍റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്‍റെ ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും ജയരാജൻ പരിഹസിച്ചു.

രാജീവ്‌ ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ കണ്ടത് മാത്രം. ഫോണിലും സംസാരിച്ചിട്ടില്ല. തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്. മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ല. നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാമെന്നും ജയരാജൻ പറഞ്ഞു.

വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്നു വാർത്ത നൽകിയതിൽ 24 ന്യൂസിന് എതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകും. അത് പണം കൊടുത്ത് ചെയ്യിച്ച വാർത്തയാണ്. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഡിജിപിക്ക് പരാതി നൽകി. അതിൽ നടപടി വരാൻ പോവുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവർ ഗൂഢാലോചന നടത്തിയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് പറഞ്ഞത് വിവാദമായതോടെയാണ്, അത് ജാഗ്രത വേണം എന്ന സന്ദേശം നല്‍കാനാണെന്ന് പറഞ്ഞ് ജയരാജൻ തടിതപ്പിയത്. കേന്ദ്രമന്ത്രിമാരെ ബിജെപി കേരളത്തില്‍ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണ്. തോൽക്കാൻ ബിജെപി സ്ഥാനാര്‍ത്ഥികളെ കൊണ്ടുനിർത്തുമോ. അവർ എല്ലാ വഴിയും നോക്കും.

മത്സരം ആരൊക്കെ തമ്മിലെന്നു പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന് ആയിരുന്നു നേരത്തെ ജയരാജൻ പറഞ്ഞത്. ഇത് ബിജെപി നേതാക്കൾ ഏറ്റെടുക്കുകയും ജയരാജന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.