അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ പൊലീസ് ജീപ്പ് തടഞ്ഞ സംഭവം; ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെയില്‍ വിദ്വേഷമുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാനായി പൊലീസ് ജീപ്പ് തടഞ്ഞ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ആലപ്പുഴയിലെ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായിരുന്ന യഹിയ തങ്ങളെ അറസറ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഭവം.

ആലുവ കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കല്‍ സുധീര്‍ (45), കടുങ്ങല്ലൂര്‍ എരമം സ്വദേശികളായ ഓലിപറമ്പില്‍ സാദിഖ് (43), ഓലിപ്പറമ്പില്‍ ഷമീര്‍ (38), പയ്യപിള്ളി ഷഫീഖ് (38), കടുങ്ങല്ലൂര്‍ ഏലൂക്കര അത്തനാട്ട് അന്‍വര്‍ (42), ആലുവ ഉളിയന്നൂര്‍ പല്ലേരിക്കണ്ടം കാസിം (36) എന്നിവരാണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ രാവിലെ പത്ത് മണിക്ക് ആലുവ കമ്പനിപ്പടിക്ക് അടുത്തായിരുന്നു സംഭവം. യഹിയ തങ്ങളെ കുന്നംകുളത്തെ വസതിയില്‍ നിന്ന് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ പൊലീസ് വാഹനം റോഡില്‍ തടയുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം പേര്‍ സംഘടിച്ചെത്തിയാണ് യഹിയ തങ്ങളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ചത്.

Read more

പത്ത് മിനിറ്റോളം നേരം ആലപ്പുഴ പൊലീസിന്റെ വാഹനം റോഡില്‍ തടഞ്ഞിട്ടു. പ്രതിയുമായി പോയ പൊലീസിന്റെ കമാന്‍ഡോ വിംഗാണ് പ്രതിഷേധക്കാരെ ആദ്യം ബലം പ്രയോഗിച്ച് നീക്കിയത്. ബൈപ്പാസ് ഭാഗത്തുണ്ടായിരുന്ന ആലുവ സി.ഐ എല്‍. അനില്‍കുമാറും സംഘവും പിന്നാലെ എത്തി പ്രതിഷേധക്കാരെ നേരിടുകയായിരുന്നു.