'ഉളുപ്പുണ്ടെങ്കിൽ മന്ത്രി വാസവൻ രാജി വെക്കണം, ഹൈക്കോടതി പറഞ്ഞത് ബിജെപി ആദ്യം മുതൽ പറയുന്ന കാര്യം'; ശബരിമല സ്വർണക്കൊള്ളയിൽ രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി പറഞ്ഞത് ബിജെപി ആദ്യം മുതൽ പറയുന്ന കാര്യമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാലര കിലോ സ്വർണം ദേവസ്വം ബോർഡ് മുക്കിയെന്നും ഇത് വീഴ്ചയല്ല കൊള്ളയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വാസവൻ രാജിവെക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഹൈക്കോടതി പരാമർശത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ചാടിയിറങ്ങി ആർഎസ്എസിനെതിരെ പ്രതികരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ദേവസ്വം മന്ത്രിയോ ദേവസ്വം ബോർഡിനെ പറ്റിയോ ഒന്നും പറയാൻ മുഖ്യമന്ത്രിക്ക് സമയമില്ല. നുണ പറഞ്ഞ് ജനങ്ങളെ വിഭജിച്ച് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. 10 വർഷം എന്ത് ചെയ്തു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല എന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

സിപിഐഎം രാഷ്ട്രീയം തുടങ്ങുന്നത് വർഗ്ഗ സംഘർഷത്തിലൂടെയാണ്. മുഖ്യമന്ത്രി വർഗീയ സംഘർഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ നുണ പറഞ്ഞ് വിഭജിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വാസവൻ രാജിവെക്കണം. ശബരിമലയിൽ മാത്രമല്ല ഗുരുവായൂർ ദേവസ്വം ബോർഡിലും 25 കോടി കാണാനില്ല. പിന്നിൽ വൻ ഗൂഢാലോചന നടക്കുന്നു. വർഗീയ രാഷ്ട്രീയം കളിക്കാൻ ഇനി ബിജെപി സമ്മതിക്കില്ല.

ദേവസ്വം ബോർഡ് ഇടപാടുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രി എന്തിന് വർഗീയ വിഷം പരത്തുന്നു. എന്തുകൊണ്ടാണ് ഹിന്ദു അമ്പലങ്ങളിൽ മാത്രം ഇത്തരം കൊള്ള നടക്കുന്നത്. എന്തുകൊണ്ടാണ് ക്രിസ്ത്യൻ സ്കൂളുകളെ മാത്രം ഭീഷണിപ്പെടുത്താൻ നടക്കുന്നത്. നാടിൻറെ മതേതരത്വവും സമാധാനവും തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അല്ല. പിണറായി വിജയനും രാഹുൽ ഗാന്ധിയും എന്ത് കസർത്ത് ചെയ്താലും സമ്മതിക്കില്ല. ബിജെപിയുടേത് അവസരവാദ രാഷ്ട്രീയമല്ല. വിശ്വാസമാണ് പ്രധാനമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Read more