'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണമെന്ന് വിശദീകരണം

വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.

വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നു. കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിൻ്റെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയുമായിരുന്നുവെന്നും പിആർഓ ജിൻസ് കാരക്കാട്ടിൽ പറഞ്ഞു.

അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു. ചിത്രം ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രദർശിപ്പിക്കുന്നത് ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമെന്ന് സംശയിക്കുന്നതായി സിപിഎം കുറ്റപ്പെടുത്തിയിരുന്നു.

വന്‍ വിവാദങ്ങള്‍ സൃഷ്ട്ടിച്ച ‘ദ കേരള സ്റ്റോറി’ സിനിമ ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിർമ്മിച്ചത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു.