ആലുവയില്‍ ദുരഭിമാനക്കൊല; പിതാവ് വിഷം നല്‍കിയ പതിനാലുകാരി ചികിത്സയിലിരിക്കെ മരിച്ചു; കൊലയ്ക്ക് കാരണം അന്യമതസ്ഥനുമായുള്ള പ്രണയം

ആലുവയില്‍ അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കിയ പതിനാലുകാരി ചികിത്സയിലിരിക്കെ മരിച്ചു. ആലുവ കരുമാലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെണ്‍കുട്ടിയെ വിഷം കുടിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവ് അബീസ് നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

ഒക്ടോബര്‍ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സഹപാഠിയുമായുള്ള പ്രണയം വിലക്കിയിട്ടും തുടര്‍ന്നതില്‍ പിതാവ് പ്രകോപിതനായിരുന്നു. പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതോടെ പിതാവ് കുട്ടിയെ കമ്പിവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വായിലേക്ക് ഇയാള്‍ വിഷം ഒഴിച്ചെന്നാണ് കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്.

വീടിനുള്ളില്‍ മകള്‍ അവശനിലയില്‍ കണ്ടതോടെ കുട്ടിയുടെ അമ്മയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരോടാണ് പെണ്‍കുട്ടി ആദ്യം പിതാവാണ് വിഷം നല്‍കിയതെന്ന് പറഞ്ഞത്. എന്നാല്‍ മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവിന്റെ വാദം.