'ഇത് വെറും തുടക്കം മാത്രം അമിത്ഷാ, ഈ രാജ്യത്തെ മനസ്സിലാക്കിക്കോളൂ'; മുന്നറിയിപ്പുമായി കണ്ണന്‍ ഗോപിനാഥന്‍

പൗരത്വ  ഭേദഗതി നിയമത്തിനെതിരെ ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മുംബെെ മറൈന്‍ ഡ്രൈവിലേക്കെത്തിയ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ് കണ്ണന്‍ ഗോപിനാഥനെ മോചിപ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതനായത്.

തീപ്പന്തവുമേന്തി നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കി കൊണ്ടു പോയത്. ഉടനെ തന്നെ അമിത് ഷായ്ക്ക് മറുപടിയുമായി കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തി.”തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസ്സിലാക്കിക്കോളൂ”-  കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം ഐഎഎസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ അന്ന് പറഞ്ഞിരുന്നു.

അതേസമയം പൗരത്വ ബില്ലിനെതിരെ രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. വിഷയത്തിൽ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം നടത്താൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ തീരുമാനമായി. എൽഡിഎഫും യുഡിഎഫും തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തിൽ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും.