മകനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ചത് ഹൃദയസ്തംഭനം മൂലം, കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു

ആലുവ ആലങ്ങാട് മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിമല്‍ കുമാറാണ് മരിച്ചത്. ദേഹത്ത് പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇരുവരും അച്ഛന്‍ വിമല്‍ കുമാറിനെ മര്‍ദ്ദിച്ചത്. മകനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് അക്രമി സംഘം വിമല്‍ കുമാറിനെ മര്‍ദ്ദിച്ചത്. ലഹരി മാഫിയയാണ് ഇയാളെ മര്‍ദ്ദിച്ചത് എന്നാണ് ആരോപണം. ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്നും ആരോപണമുണ്ട്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമല്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മര്‍ദ്ദിച്ചവരെ അറിയാമെന്നും അവര്‍ ലഹരി ഉപയോഗിച്ചിരുന്നെന്നുമാണ് വിമല്‍ കുമാറിന്റെ കുടുംബം ആരോപിക്കുന്നത്. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാരും പറയുന്നു.