അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തന്‍; വിഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമെന്ന് ഇപി ജയരാജന്‍

വിഡി സതീശന്‍ അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണെന്ന് എല്‍ഡിഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണെന്നും ഇപി പറഞ്ഞു. വിഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും എല്‍ഡിഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാവും തിരുവനന്തപുരം ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം തന്റെ ഭാര്യയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് പിന്നില്‍ വിഡി സതീശനാണ്. ഇതിനെതിരെ തന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വപ്‌ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിന് പിന്നിലും സതീശനാണെന്ന് ഇപി ആരോപിച്ചു.

സതീശന്റെ നിലവാരത്തിലേക്ക് താഴാന്‍ ഉദ്ദേശിക്കുന്നില്ല. സതീശന്‍ എല്ലാവരെയും ആക്ഷേപിച്ചിട്ട് വെള്ളക്കുപ്പായമിട്ട് നടക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. പുനര്‍ജനി പദ്ധതിയ്ക്കായി പിരിച്ച പണം ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും പറവൂര്‍ മണ്ഡലത്തില്‍ നിര്‍മ്മിച്ച വീടുകളില്‍ ഏറെയും സ്‌പോണ്‍സര്‍മാരുടെ സംഭാവനയാണെന്നും ഇപി പറഞ്ഞു.