കാടിന്റെ തലയറുക്കാന്‍ കൂട്ട് നിന്ന് സര്‍ക്കാര്‍; കേന്ദ്ര നിര്‍ദേശം മറികടന്ന് വനത്തില്‍ യൂക്കാലി നടുന്നു; എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകരും സിപിഐയും

കാട്ടിനുള്ളിലെ ആവാസ വ്യവസ്ഥ അട്ടിമറിക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നത് കേന്ദ്ര വനംമന്ത്രാലയത്തിന്റെ വിലക്കുകള്‍ മറികടന്ന്. വനത്തെ തന്നെ നശിപ്പിക്കുന്ന യൂക്കാലി മരങ്ങള്‍ നടാന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല. ഈ നിര്‍ദേശം മറികടന്നാണ് വനങ്ങളില്‍ വീണ്ടും യൂക്കാലി മരങ്ങള്‍ നടാന്‍ വനം വികസന കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്.

യൂക്കാലി മരങ്ങള്‍ നടാനുള്ള കോര്‍പറേഷന്റെ നീക്കം കേരളത്തിലെ വനം കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയും തള്ളിയിരുന്നു. ഇതൊല്ലാം മറച്ചുവെച്ചാണ് കേര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുടെ അപേക്ഷ സ്വീകരിച്ച് വനത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഭരണഘടനയുടെ കണ്‍കറന്റ് പട്ടികയിലാണ് വനം ഉള്‍പ്പെടുന്നത്. അതിനാല്‍ കേന്ദ്രം നിഷേധിച്ചത് സംസ്ഥാന വനംവകുപ്പിന് അനുവദിക്കാനാവില്ലെന്നുള്ളതാണ് നിയമം. വനനയപ്രകാരം അക്കേഷ്യ, മാഞ്ചിയം, യൂക്കാലി തോട്ടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാനാണ് കേരളത്തിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

അതേസമയം, വനനയം നിലവില്‍ വരുന്നതിനുമുന്‍പുതന്നെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച, വനംവികസന കോര്‍പ്പറേഷന്റെ വര്‍ക്കിങ് പ്ലാന്‍ പ്രകാരമാണ് യൂക്കാലി നടാന്‍ അനുമതി നല്‍കിയതെന്നാണ് മന്ത്രി ന്യായീകരിക്കുന്നത്. ഇത് മറ്റാര്‍ക്കും ബാധകമല്ല. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ നിലനില്‍പ്പിനുവേണ്ടി ഒറ്റത്തവണത്തേക്ക് മാത്രമായാണ് അനുമതി നല്‍കിയതെന്നും മന്ത്രി ശശീന്ദ്രന്‍ പറയുന്നു.

യൂക്കാലി മരം നടുന്നതോടെ വനത്തിനുള്ളിലെ ആവാസവ്യവസ്ഥ തകിടം മറിയുമെന്നാണ് പരിസ്ഥിതി വാദികള്‍ പറയുന്നത്. യൂക്കാലി മരം വരുന്നതോടെ കാടിനുള്ളിലെ പുല്ല് വളര്‍ച്ച ഇല്ലാതാവും ഇതോടെ മാന്‍ കാട്ടുപോട്ട് എന്നിവയ്ക്കുള്ള ഭക്ഷണം ഇല്ലാതാവും. ഇതു പുലി, കടുവ അടക്കമുള്ളവയെയും ബാധിക്കുമെന്ന അവര്‍ പറയുന്നു.

എതിര്‍പ്പ് ശക്തമായതോടെ കാട്ടിനുള്ളില്‍ യൂക്കാലി നടുന്നതിന് അനുമതി നല്‍കിയ തീരുമാനത്തിനെതിരെ സി.പി.ഐ രംഗത്ത് വന്നിട്ടുണ്ട്. കേരളം മുഴുവന്‍ വെള്ളമില്ലാതെ വലയുമ്പോള്‍ വേണ്ടത്ര ചര്‍ച്ചകൂടാതെ എടുക്കേണ്ട തീരുമാനമല്ല ഇതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

യൂക്കാലിയും അക്കേഷ്യയും ഭൂഗര്‍ഭജലം ഊറ്റിക്കുടിക്കും. ഇപ്പോള്‍ത്തന്നെ കാട്ടില്‍ വെള്ളമില്ല. അതുകൊണ്ടാണ് മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത്. ജലമാണ് ഇപ്പോഴത്തെ ഏറ്റവുംവലിയ വികസനപ്രശ്‌നമെന്നിരിക്കെ ജലലഭ്യത കുറയ്ക്കുന്ന ഒരു തീരുമാനവും ചര്‍ച്ചകൂടാതെയും വീണ്ടുവിചാരമില്ലാതെയും എടുക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.