മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ സമദാനി; സിറ്റിംഗ് സീറ്റുകൾ വെച്ചുമാറി ലീഗ് എംപിമാര്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുസ്ലിം ലീഗ് ഇത്തവണയും 2 സീറ്റില്‍ മത്സരിക്കും. രണ്ട് സീറ്റിലേയും സ്ഥാനാർത്ഥികളെ ലീഗ് പ്രഖ്യാപിച്ചു. സിറ്റിംഗ് സീറ്റുകൾ എംപിമാർ വെച്ചുമാറി, മലപ്പുറത്ത് ഇടിമുഹമ്മദ് ബഷീറും, പൊന്നാനിയില്‍ അബ്ദു സമദ് സമദാനിയും മത്സരിക്കും. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

നവാസ് ഗനി രാമനാഥപുരത്ത് മത്സരിക്കും. ലീഗിന് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കും. ഒഴിവ് വരുന്ന അടുത്ത രാജ്യസഭ സീറ്റ് ലീഗിന് തന്നെയാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ 2 രാജ്യസഭ സീറ്റ് എന്നത് നേട്ടമാമെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പൊന്നാനിയിൽ അനുകൂല അന്തരീക്ഷമാണെന്ന് സമദാനി പ്രതികരിച്ചു. എതിരാളി ശക്തനാണെന്ന് കരുതുന്നില്ല. സമസ്തയുടെ ഉൾപ്പെടെ വോട്ടുകൾ ലീഗിന് തന്നെ കിട്ടും. ഒരു ഭിന്നിപ്പും ഉണ്ടാകില്ലെന്നും സമദാനി പ്രതീക്ഷ പ്രകടിപ്പിച്ചു. മലപ്പുറത്ത് തികഞ്ഞ ആത്മവിശ്വാസമാണ് ള്ളതെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്വന്തം നാട്ടുകാരോട് വോട്ട് ചോദിക്കാനുള്ള അവസരമാണിത്. പാർട്ടി നിയോഗ പ്രകാരമാണ് സീറ്റുകൾ വെച്ച് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.