പ്രേമചന്ദ്രന്‍ മോദിക്കൊപ്പം ഭക്ഷണം കഴിച്ചത് യുഡിഎഫ് ബിജെപി അന്തര്‍ധാരയ്ക്ക് തെളിവ്; റബര്‍ കര്‍ഷകര്‍ക്കാവശ്യമായ എന്ത് സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് ഇപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ട എട്ടില്‍ ഒരാളായി ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തത് യുഡിഎഫ് ബിജെപി അന്തര്‍ധാരയ്ക്ക് തെളിവാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.

ഇരുകൂട്ടരും തമ്മിലുള്ള അന്തര്‍ധാര എന്താണെന്ന് വ്യക്തമാക്കണം. മതനിരപേക്ഷത തകര്‍ക്കുന്നവര്‍ക്ക് കരുത്ത് പകരുന്ന നിലപാടാണ് കൊല്ലം എംപി സ്വീകരിച്ചത്. ഇത് ജനം തിരിച്ചറിയണം. ഗുജറാത്തിലെ നര്‍മദാ ജില്ലയില്‍ ഞായറാഴ്ച ക്രൈസ്തവ പ്രാര്‍ഥനാ സമ്മേളനം വിലക്കുകയും ഉത്തരാഖണ്ഡില്‍ മദ്രസയും നമസ്‌കാര സ്ഥലവും പൊളിച്ചുമാറ്റി അടിച്ചോടിക്കുകയും ചെയ്തവരുമായിട്ടാണ് യുഡിഎഫ് എംപിക്ക് ഐക്യവും സാഹോദര്യം.

ബിജെപിക്കുവേണ്ടി കോണ്‍ഗ്രസ് ലീഗിനെ പുറത്താക്കി ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ നടത്തുന്ന ജാഥയില്‍നിന്ന് കോണ്‍ഗ്രസ് മുസ്ലിംലീഗിനെ മാറ്റി നിര്‍ത്തിയത് ബിജെപിക്ക് അതൃപ്തിയുണ്ടാകും എന്നതിനാലാണ്. കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന രാഷ്ട്രീയ നിഗമനത്തിന്റെ ഭാഗമായാണ് എത്രയോ കാലമായി ഒപ്പം നില്‍ക്കുന്ന ലീഗിനെ അപമാനിച്ചുവിട്ടത്.

ഇത് തെറ്റാണ്. ചെത്തുകാരന്റെ മക്കള്‍ ഡോക്ടറും ബിസിനസുകാരും എന്‍ജിനീയറുമായിക്കൂടാ എന്ന മനോഭാവമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ചെത്തുതൊഴിലാളികളായ ഈഴവ വിഭാഗത്തെ പരസ്യമായി അപമാനിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് എത്രത്തോളം അധഃപതിച്ചുവെന്നതിന് തെളിവാണിത്. റബര്‍ കര്‍ഷകര്‍ക്കാവശ്യമായ എന്ത് സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദേഹം പറഞ്ഞു.