ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ കേന്ദ്രം അട്ടിമറിക്കുന്നു; ബിജെപി എല്ലാ ജനാധിപത്യ സീമകളും ലംഘിക്കുന്നു; ഫാസിസ്റ്റ് ഭീകരതയെന്ന് ഇപി ജയരാജന്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഒരു നടപടിയാണിത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ ജയിലിലടച്ചതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റും.

തങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം അധികാര ദുര്‍വിനിയോഗം നടത്തിയും കേന്ദ്ര ഭരണം ഉപയോഗിച്ചും കള്ളക്കേസുണ്ടാക്കി അതുവഴി ജയിലിലടക്കുകയെന്ന ഫാസിസ്റ്റ് ഭീകരതയുടെ ഉദാഹരണമാണിത്. പ്രതിപക്ഷ നേതാക്കളേയും, ബിജെപിയെ എതിര്‍ക്കുന്ന പാര്‍ടിയുടെ നേതാക്കളേയും അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്തും, വേട്ടയാടിയും പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചുകൊണ്ടും ഏകകക്ഷി അമിതാധികാരം സ്ഥാപിച്ചെടുക്കാനുള്ള ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടിയാണിത്.

ഇതിനെതിരായുള്ള പ്രതിഷേധം ഇന്ത്യയിലാകെ ഉയര്‍ന്നുവരണം. ജനാധിപത്യവും, മതേതരത്വവും, ഫെഡറല്‍ തത്വങ്ങളും, ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിചേരണം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരു പൊതു ചിത്രം ഉയര്‍ന്നുവന്നപ്പോള്‍ ജനങ്ങള്‍ ബിജെപിക്കും, ആര്‍എസ്എസിനും, സംഘപരിവാറിനുമെതിരെ വിധിയെഴുതുമെന്ന് ബോധ്യമായപ്പോഴാണ് പ്രതിപക്ഷത്തെ വേട്ടയാടുന്നത്. ഇലക്ട്രല്‍ ബോണ്ട് പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ബിജെപി എല്ലാ ജനാധിപത്യ സീമകളും ലംഘിച്ചുകൊണ്ട് നഗ്‌നമായ നിലയില്‍ ഇന്ത്യാ മുന്നണിയെ തകര്‍ക്കാനും, ചെറിയ ചെറിയ പാര്‍ടികളേയും പ്രതിപക്ഷ പാര്‍ടികളേയും ഭയപ്പെടുത്താന്‍ കഴിയുമെന്ന വ്യാമോഹത്തിലാണ് ഇത്തരം നീക്കം നടത്തുന്നത്. ഇതിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കാന്‍ മുന്നോട്ടുവരണമെന്ന് ജയരാജന്‍ പറഞ്ഞു.