വയനാട്ടിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിൽ; കഴുത്തിൽ റേഡിയോ കോളർ, നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. എടവക പായോട് ആണ് കാട്ടാന ആദ്യം എത്തിയത്. വാനപാലകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

അതേസമയം കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. എന്നാൽ ജനവാസമേഖലയിൽ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ഇതിനായി ജനങ്ങൾ സഹകരിക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും നിർദേശം.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അറിയിച്ചു. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണം. ആനയെ പിന്തുടരുകയോ ദൃശ്യം എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജില്ലാ കളക്റ്റർ അറിയിച്ചു. മാനന്തവാടി ടൗണിലുള്ള സ്‌കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാര്‍ഥികളെ അയക്കരുതെന്ന് മാനന്തവാടി തഹസില്‍ദാര്‍ അറിയിച്ചു. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ഥികളെ സുരക്ഷിതമായി നിര്‍ത്താനും നിര്‍ദേശം നല്‍കി.

കർണാടകയിലെ വന മേഖലയിൽ നിന്നാണ് ആനയെത്തിയതെന്നാണ് വിവരം. വമാനന്തവാടി ന്യൂമാൻസ് കോളേജ് പരിസരത്ത് ആന നിലയുറപ്പിച്ചിരിക്കുകയാണ്. തലപ്പുഴ ഭാഗത്ത് നിന്നാണ് ആന എടവക പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് എത്തിയന്നാണ് നിഗമനം. ആനയെ മയക്കുവെടിവെച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലും അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് വന്യമൃഗ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടിസി ജോസ് പറഞ്ഞു.