'നിര്‍മ്മാണത്തില്‍ പിശക് പറ്റി', മെട്രോ പാളത്തിലെ ചരിവിനെ കുറിച്ച് ഇ.ശ്രീധരന്‍

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ പിശക് പറ്റിയെന്ന് വ്യക്തമാക്കി ഇ. ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തില്‍ സംഭവിച്ചിരിക്കുന്ന വീഴ്ച ഡി.എം.ആര്‍.സി വിശദമായി പരിശോധിക്കും. പിശക് സംഭവിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്ന് ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ തൂണിന് ബലക്ഷയം കണ്ടെത്തിയ സംഭവത്തിലാണ് ഇ. ശ്രീധരന്റെ പ്രതികരണം.

പാളത്തിലെ ചരിവിന്റെ കാരണം തൂണിന്റെ പൈലിംഗ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ലെന്നാണ് ജിയോ ടെക്നിക്കല്‍ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് കെ.എം.ആര്‍.എല്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. തൂണിന്റെ അടിത്തറ ബലപ്പെടുത്താനുള്ള നടപടികള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചത്.

പാറ കണ്ടെത്തുന്നത് വരെ പൈലിംഗ് ചെയ്താണ് തൂണുകള്‍ നിര്‍മ്മിക്കേണ്ടത്. പാറയില്‍ എത്തിയാല്‍ അത് തുരന്ന് പൈലിംഗ് ഉറപ്പിക്കണം. എന്നാല്‍ നിലവില്‍ പാറയും പൈലിന്റെ അറ്റവും തമ്മില്‍ ഒരു മീറ്ററോളം അന്തരമുണ്ടെന്നാണ് സംശയം. തൂണ്‍ നില്‍ക്കുന്നിടത്ത് നിന്ന് 10 മീറ്റര്‍ ആഴത്തിലുള്ള ചെളിക്ക് താഴെയാണ് പാറ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടേയ്ക്ക് പൈലിങ് എത്താത്തതാണ് തൂണില്‍ ബലക്ഷയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

തകരാറ് കണ്ടെത്തിയ തൂണിന് പുതിയ പൈലുകള്‍ അടിച്ച് ബലപ്പെടുത്താനാണ് ആലോചന. അതിന് മെട്രോ സുരക്ഷാ കമ്മീഷണറുടെ അനുമതി വേണം. ബലപ്പെടുത്തല്‍ ചുമതല എല്‍ ആന്‍ഡ് ടിയ്ക്ക് നല്‍കാനാണ് കെ.എം.ആര്‍.എല്‍ ആലോചന.

ഒരു മാസം മുമ്പാണ് മെട്രോ പാളത്തിന് ചരിവ് ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്‍ അടക്കമുളള വിദഗ്ദര്‍ പരിശോധന നടത്തിയിരുന്നു. നിലവില്‍ പൈലിനും പൈല്‍ ക്യാപ്പിനും തകരാറില്ല. പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസങ്ങള്‍ ഉള്ളതായി വ്യക്തമായിരുന്നു. ചരിവ് കണ്ടതിനെ തുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.