താമരശ്ശേരി ചുരത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവിംഗ്; മോട്ടോര്‍ വാഹന വകുപ്പ് ഉടനെ കൊടുത്തു അവാര്‍ഡ്

വയനാട് താമരശ്ശേരി ചുരത്തിലൂടെ യാത്രക്കാരുടെ സുരക്ഷയെ അവഗണിച്ച് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. മോട്ടോര്‍ വാഹന വകുപ്പാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിനെതിരെ നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മുഹമ്മദ് റാഫിഖിന്റെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. ഇതുകൂടാതെ അഞ്ച് ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും ഡ്രൈവര്‍ പങ്കെടുക്കണം. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് മുഹമ്മദ് റാഫിഖ് കെഎസ്ആര്‍ടിസി ഓടിക്കുകയായിരുന്നു. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചു. ഇതേ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.

Read more

ഒന്‍പത് ഹെയര്‍ പിന്‍ വളവുകളുള്ള ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട ചുരത്തിലായിരുന്നു ഡ്രൈവറുടെ അഭ്യാസ പ്രകടനം. നടപടിവേണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് പിന്നാലെയാണ് ലൈസെന്‍സ് റദ്ദാക്കിയത്.